
ദില്ലി: എഴുപത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് മമ്മൂട്ടിയും കാര്‍ത്തിക് ആര്യയും. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.
ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാല്‍ നേടി. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം എ.ആര്‍.എം എന്ന ചിത്രത്തിലെ ഗാനത്തിന് വൈക്കം വിജയലക്ഷ്മി നേടി. ആനന്ദജ്യോതി സംവിധാനം ചെയ്ത ഭദ്രകാളി നാടകം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച റായനാണ് മികച്ച തമിഴ് സിനിമ. കമ്മിറ്റി കുറോളുവാണ് മികച്ച തെലുങ്ക് സിനിമ. യദു വംശിയാണ് ചിത്രത്തിൻ്റെ സംവിധായകന്‍. മെയ്യഴകനിലെ സൗണ്ട് മിക്‌സിങ് എന്‍ജിനീയര്‍ സുരേന്‍ ജി പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി. 2024 ല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സിനിമകള്‍ക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. മലയാളി സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ജയരാജ് ഉള്‍പ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയിരുന്നു. അതിന് ശേഷമാണ് ഇന്ന് അവാർഡ് പ്രഖ്യാപനം ഉണ്ടായത്.
