കൊച്ചി: മലയാളത്തിന്റെ ശാലീന സൗന്ദര്യമായ മോനിഷ വിടപറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തിനാല് വര്‍ഷം തികയുന്നു. പതിനഞ്ചാം വയസില്‍ അഭിനയിച്ച ആദ്യ ചിത്രമായ നഖക്ഷതങ്ങളിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയായിരുന്നു മോനിഷ മലയാള അഭ്രപാളിയിലേക്ക് കടന്നു വന്നത്. തുടര്‍ന്നും ആ അഭിനയ മികവ് കണ്ട പെരുന്തച്ചനും, കമലദളവും തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ വേഷമിട്ട നക്ഷത്രകണ്ണുള്ള സുന്ദരിയായ മോനിഷ മലയാളത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലിയിലെ പന്നിയങ്കരയിലാണ് മോനിഷ ഉണ്ണി ജനിച്ചത്.

ചെറുപ്പകാലം മുതല്‍ തന്നെ നൃത്തത്തില്‍ അതീവ പ്രാവണ്യം നേടിയ മോനിഷയ്ക്ക് സിനിമയിലേയ്ക്കുള്ള വഴി തുറന്നതും നൃത്തത്തിലൂടെയായിരുന്നു. 1992 ല്‍ മോനിഷയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ അഞ്ചിന് ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനായുള്ള യാത്രയില്‍ ആലപ്പുഴയ്ക്ക് അടുത്ത് ചേര്‍ത്തലയില്‍ വെച്ചുണ്ടായ വാഹനാപകടം മലയാളത്തിലെ പ്രിയ നടിയുടെ വേര്‍പാടിന് സാക്ഷിയായത് ഇന്നും ചേര്‍ത്തലക്കാര്‍ മറന്നിട്ടില്ല. അത് കൊണ്ട് തന്നെയാണ് അപകടം നടന്ന “എക്‌സറെ കവല” എന്ന ആ സ്ഥലത്തെ ഇന്നവര്‍ “മോനിഷക്കവല” എന്ന് വിളിക്കുന്നത്.
