തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സര്‍ക്കാര്‍ അഴിമതി രഹിത രാജ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ, ഭരണത്തില്‍ തന്നെ ഒരു അഴിച്ച് പണിക്ക് ഒരുങ്ങുകയാണ്. ഭരണത്തിന്റെ വേഗക്കുറവ് പരിഹരിക്കാന്‍ മുഖ്യമന്ത്രി എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിനെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുകൂട്ടി അച്ചടക്ക മാര്‍ഗരേഖയുണ്ടാക്കി.

വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണം, നടപടികളിലും തീരുമാനങ്ങളിലും രാഷ്ട്രീയപരിഗണന ഉണ്ടാകരുത്, ഒരു വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മറ്റു വകുപ്പുകളില്‍ ഇടപെടരുത്. കൃത്യനിഷ്ഠ പുലര്‍ത്തണം, സ്ഥലംമാറ്റത്തിന് മാര്‍ഗനിര്‍ദേശമുണ്ടാക്കണം, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് മന്ത്രി ഓഫീസുകളില്‍ ഇരുന്നല്ല, വകുപ്പിനെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണം, സെക്രട്ടേറിയറ്റില്‍ സഞ്ചിയുമായി അനാവശ്യമായി കയറിയിറങ്ങുന്നവരെ അകറ്റി നിര്‍ത്തണം, രാഷ്ട്രീയവിരോധവും വ്യക്തിവിരോധവും തീര്‍ക്കാന്‍ പലരും ശുപാര്‍ശയുമായി വരും- അവരെ തിരിച്ചറിയണം, കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന ഏജന്റുമാരെ സൂക്ഷിക്കണം, അത്തരക്കാരില്‍നിന്ന് പാരിതോഷികം സ്വീകരിക്കരുത്, ഒരു മൊബൈല്‍ ഫോണ്‍ പോലും തന്നാല്‍ വാങ്ങരുത്, അഴിമതിക്ക് കൂട്ടുനില്‍ക്കരുത്, എല്ലാം സംശയത്തോടെ കാണണം എന്നാല്‍ സംശയം ഒരു രോഗമാക്കി മാറ്റരുതെന്ന് തുടങ്ങി ഒരു ഓഫീസില്‍ പാലിക്കേണ്ട ചെറിയ കാര്യങ്ങൾ തുടങ്ങി വലിയ കാര്യങ്ങൾ വരെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ പെടുന്നു.

അതിന്റെ ആദ്യപടിയായി ചേര്‍ന്ന യോഗത്തില്‍ വൈകിയെത്തിയവരെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. എല്ലാകാര്യങ്ങളിലും അച്ചടക്കം പുലര്‍ത്തിയ ഇരട്ട ചങ്കുള്ള നേതാവിന്റെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കുമോ? എന്നു കണ്ടിരുന്നു കാണാം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗത്തെ ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.