ലണ്ടന്‍: ബ്രിട്ടനിൽ ഏറെക്കാലമായി നിലവിലുള്ള ജൂത വിദ്വേഷത്തിന് പരിഹാരം കാണാൻ തെരേസ മേ ഭരണകൂടം ഒരുങ്ങുന്നു. ജൂത വിരുദ്ധതയെക്കുറിച്ച് വ്യക്തത വരുത്താന്‍ രാജ്യാന്തര നിര്‍വചനം അനിവാര്യമാണെന്നും അത് സംബന്ധിച്ച സൂക്ഷ്മമായ വിലയിരുത്തൽ നടത്തുമെന്നും ബ്രിട്ടീഷ് ഉന്നത കേന്ദ്രങ്ങൾ വെളിപ്പെടുത്തി. നിര്‍വചനത്തില്‍ അവ്യക്തത നിലനില്‍ക്കുന്നത് കാരണം കുറ്റവാളികള്‍ രക്ഷപ്പെടുന്നതായി ആക്ഷേപവും പരാതിയുമുണ്ട്.

ജൂതരാണെന്ന കാരണത്താല്‍ അവരോടു വിദ്വേഷം പ്രകടിപ്പിക്കുന്ന ഏതൊരാളും കുറ്റക്കാരാവും എന്നതാണു പുതിയ നിര്‍വചനത്തിന്റെ സാരാംശമെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ജൂത ജനസംഖ്യയില്‍ അഞ്ചാം സ്ഥാനം ബ്രിട്ടനാണ് – 2,70,000 പേര്‍. ബ്രിട്ടീഷ് നിയമ വ്യവസ്ഥയിൽ ഇനിമേൽ ജൂതരുടെ ജീവിത പരിരക്ഷയ്ക്ക് ആവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നും അറിയിച്ചു.
