വാഷിങ്ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും ആരോപണങ്ങൾക്കും കഴമ്പില്ലെന്ന് തെളിഞ്ഞു. അടുത്ത ജനുവരി 20തിന് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുമെന്ന കാര്യം അർഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. രാജ്യത്തിൻറെ 45 മത് പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ട കാര്യം ഇലക്‌ട്രല്‍ കോളേജ് സ്ഥിരീകരിച്ചു. ഇനി ജനുവരി 6 ന് ഔദ്യോഗിക പ്രഖ്യാപനം കൂടി നടക്കും.

ഭൂരിപക്ഷം നേടാന്‍ ആവശ്യമായിരുന്ന 270 ഇലക്‌ട്രല്‍ കോളേജ് വോട്ടുകള്‍ ഉറപ്പിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം ട്രംപിന്റെ കൈപ്പിടിയിൽ അമർന്നത്. ട്രംപിന് 304 ഉം ഹില്ലരിക്ക് 227 ഉം ഇലക്‌ട്രല്‍ വോട്ടുകളാണ് ലഭിച്ചത്. ഏഴ് ഇലക്‌ട്രല്‍ കോളേജ് അംഗങ്ങള്‍ കൂറുമാറി ട്രംപിനനുകൂലമായി വോട്ട് രേഖപ്പെടുത്തി. വൈറ്റ് ഹൗസിലാണ് ഇലക്‌ട്രല്‍ കോളേജ് കണ്‍വെന്‍ഷന്‍ നടന്നത്. ആറാഴ്ച മുമ്പ് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണിനെ പരാജയപ്പെടുത്തിയാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ടത്.

തനിക്ക് വോട്ട് രേഖപ്പെടുത്തിയവർക്കും പിന്തുണച്ചവര്‍ക്കും ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി. നവംബര്‍ എട്ടിന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വിജയം നേടിയ ട്രംപിനെതിരെ പ്രതിഷേധവുമായി നിരവധിപേര്‍ തെരുവിലിറങ്ങിയിരുന്നു. തിരഞ്ഞെടുപ്പില്‍ 538 ഇലക്‌ട്രല്‍ സീറ്റുകളില്‍ 306 സീറ്റുകള്‍ നേടിയാണ് ട്രംപ് ആത്യന്തിക വിജയം കരസ്ഥമാക്കിയത്.