കണ്ണൂർ: പയ്യന്നൂര്‍ മാവിച്ചേരി സ്വദേശിനിയായ വൃദ്ധ മാതാവിനെ മകള്‍ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ മകളെയും ഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനമേറ്റ് അവശയായ എഴുപത്തഞ്ച്കാരിയായ കാർത്യായനിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് ശാരീരിക അവശതകള്‍ കാരണം അറിയാതെ മൂത്രമൊഴിച്ചതിന്റെ പേരിൽ അമ്മയെ മകൾ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. മകള്‍ കൈ കൊണ്ടും ചൂലു കൊണ്ടുമാണ് മര്‍ദിച്ചത്. അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മറ്റു മക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗാര്‍ഹികപീഡന നിയമപ്രകാരമാണ് മകള്‍ ചന്ദ്രമതിക്കെതിരെ പോലീസ് കേസെടുത്തത്.

കുടുംബ വഴക്കിനെതുടര്‍ന്നാണ് സഹോദരന്‍ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതെന്നാണ് ചന്ദ്രമതിയുടെ വാദം. എന്നാൽ ചന്ദ്രമതി അമ്മയെ സ്ഥിരമായി മര്‍ദിച്ചിരുന്നു എന്ന് കാണിച്ച് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങള്‍ സഹിതമാണ് സഹോദരന്‍ വേണുഗോപാൽ പൊലീസില്‍ പരാതി നല്‍കിയത്. മകൾക്കും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തെക്കുറിച്ച് താൻ അന്വേഷിക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.